ന്യൂഡല്‍ഹി: സിബിഐ തലപ്പത്തെ ശീതയുദ്ധം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍. സിബിഐയുടെ രണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥരോടും പ്രധാനമന്ത്രി വിശദീകരണം തേടി.
സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരെ സിബിഐ കൈക്കൂലി കേസ് എടുത്തതിനു പിന്നാലെയാണു പ്രധാനമന്ത്രിയുടെ നടപടി. ഇതുപ്രകാരം സിബിഐ മേധാവി അലോക് വർമ ഇന്നലെ പ്രധാനമന്ത്രിയെ നേരില്‍ കണ്ടു.
മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് സിബിഐ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരെ സിബിഐ മേധാവി അലോക് വര്‍മ നടപടിക്കൊരുങ്ങിയത്.
അലോക് വര്‍മയ്‌ക്കെതിരെ നിരവധി ആരോപണങ്ങളുന്നയിച്ച് സര്‍ക്കാരിന് അസ്താന കത്തയച്ചിരുന്നു. അസ്താനയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യവുമായി സിബിഐ മേധാവി ഇതിനകം തന്നെ കത്തയച്ചതായാണ് സൂചന. എന്നാല്‍ കത്തയച്ച കാര്യത്തില്‍ സിബിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കൈക്കൂലി കേസില്‍ അസ്താനയുടെ കൂടെയുള്ള ദേവേന്ദര്‍ കുമാര്‍ എന്ന ഉദ്യോഗസ്ഥനെ സിബിഐ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ബിസിനസുകാരനായ സതീഷ് സനയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അസ്താനയ്‌ക്കെതിരായ എഫ്‌ഐആര്‍. കേസ് ഒഴിവാക്കുന്നതിനായി അഞ്ച് കോടി രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടെന്നാണ് സതീഷ് സനയുടെ പരാതി. അസ്താനയ്‌ക്കെതിരെ ആറു കേസുകളില്‍ അന്വേഷണം പുരോഗമിക്കുന്നതായി സിബിഐ അറിയിച്ചിട്ടുണ്ട്.