വുഹാന്‍: ഇന്തോ-ചൈനാ അതിര്‍ത്തിയില്‍ സമാധാനം ഊട്ടിയുറപ്പിച്ച് മോദി-ജിന്‍പിങ് കൂടിക്കാഴ്ച. അസ്വാരസ്യങ്ങള്‍ പുകയുന്ന അതിര്‍ത്തിയില്‍ സമാധാനത്തിനായി കൈകോര്‍ക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങും. ചൈനയിലെ വുഹാനില്‍ നടക്കുന്ന അനൗദ്യോഗിക ഉച്ചകോടിയുടെ അവസാനദിനത്തിലാണ് അതിര്‍ത്തിയിലെ സമാധാനം ഉറപ്പാക്കാന്‍ കൂടിക്കാഴ്ച നടത്തിയത്. ചൈനയിലേക്ക് മോദിയുടെ നാലാം സന്ദര്‍ശനമായിരുന്നു ഇത്.
പ്രതിരോധം, കാലാവസ്ഥാവ്യതിയാനം, ഭക്ഷ്യകയറ്റുമതി, വിനോദസഞ്ചാരം, കായികം തുടങ്ങിയ മേഖലകളില്‍ പരസ്പരസഹകരണം വര്‍ധിപ്പിക്കാന്‍ തീരുമാനമായി. വ്യാപാരബന്ധം മെച്ചപ്പെടുത്താനും ഇന്ത്യന്‍ സിനിമകള്‍ ചൈനയില്‍ കൂടുതല്‍ പ്രദര്‍ശിപ്പിക്കാനും ധാരണയായി. അഫ്ഗാനിസ്ഥാനില്‍ സംയുക്തസഹകരണത്തോടെ വന്‍കിടപദ്ധതികള്‍ ആരംഭിക്കും.
2019ല്‍ ഇതുപോലെ ഡല്‍ഹിയില്‍ ഉച്ചകോടി നടത്താന്‍ ഷിയെ ക്ഷണിച്ചു. ആഗോളതലത്തില്‍ വളര്‍ച്ചയുടെ ചാലകശക്തിയാണ് ഇന്ത്യയും ചൈനയും. ലോകത്തു സമാധാനവും സുസ്ഥിരതയും നിലനിര്‍ത്താന്‍ നല്ലനിലയിലുള്ള ഇന്ത്യ ചൈന സൗഹൃദം സുപ്രധാനമാണെന്ന് ഷി പറഞ്ഞു.
ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജൂണില്‍ അദ്ദേഹം വീണ്ടും ചൈനയിലെത്തും. കൂടുതല്‍ യോജിച്ചുപ്രവര്‍ത്തിക്കാനുള്ള താല്‍പര്യം തുറന്നുപറഞ്ഞാണ് ഉച്ചകോടി സമാപിക്കുന്നത്. കമ്യൂണിസ്റ്റ് ചൈനയുടെ സ്ഥാപകനായ മാവോ സെദുങ്ങിന്റെ ഇഷ്ട വിശ്രമകേന്ദ്രമായിരുന്ന വുഹാനാണ് ഉച്ചകോടിക്കു വേദിയായത്.