Home app

വയലില്‍ നിന്നും കരയ്ക്ക് കയറിക്കൊണ്ടുള്ള ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാവണം, ഇനിയും നിഷേധാത്മക നിലപാടെങ്കില്‍ വയല്‍ക്കിളികള്‍ ലോങ് മാര്‍ച്ചിലേക്ക് ; സുരേഷ് കീഴാറ്റൂര്‍

കൊച്ചി ; വയല്‍ക്കിളികളുടെ സമരം സംസ്ഥാനം മുഴുവന്‍ ഏറ്റെടുക്കുമ്പോഴും സര്‍ക്കാറിന്റെ കണ്ണു തുറക്കുന്നില്ലെന്ന് സമര സമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍. വയലില്‍ നിന്നും കരയ്ക്ക് കയറി ഒരു ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. പഠിക്കേണ്ടത് വയലിന് പുറത്തുള്ള സാധ്യതകളെപ്പറ്റിയാണെന്നും സുരേഷ് കേരള വിഷന്‍ ഓണ്‍ലൈനോട് പറഞ്ഞു. വയലില്‍ നിന്നും കരയ്ക്ക് കയറണം. പൊതു ചര്‍ച്ചയ്ക്കുള്ള ഇടമാണ് വേണ്ടത്. അത് നിഷേധിച്ചുള്ള സര്‍ക്കാര്‍ നടപടികളില്‍ കാര്യമില്ലെന്നും സുരേഷ് വ്യക്തമാക്കി.

രാഷ്ട്രീയത്തിനും ജാതിക്കും മതത്തിനും അപ്പുറത്ത് പരിസ്ഥിതി സംരക്ഷിക്കണം എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് നടത്തിയ സമരത്തിന്റെ വേറിട്ട മുഖമാണ് ഇന്നലെ കീഴാറ്റൂരില്‍ നടന്നത്. ഒരു കൊടിയുടേയും തണലില്ലാതെ ഞായറാഴ്ച കീഴാറ്റൂരില്‍ ഒത്തു ചേര്‍ന്ന ആയിരങ്ങളിലൂടെ വ്യക്തമാവുന്നത് കേരളം കീഴാറ്റൂരിനൊപ്പമാണ് എന്നുതന്നെയാണ്. സംസ്ഥാനത്തിന്റെ പരിച്ഛേദമാണ് ഇന്നലെ കണ്ടത്. ഇത് സര്‍ക്കാര്‍ തിരിച്ചറിയണം. ഇനിയും തുറന്ന ചര്‍ച്ചയ്ക്ക് അവസരമൊരുക്കാതെ നിഷേധാത്മക നിലപാടാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെങ്കില്‍ വയല്‍ക്കിളികള്‍ക്ക് ലോങ്മാര്‍ച്ച് പോലുള്ള സമര മാര്‍ഗങ്ങളെപ്പറ്റി ആലോചിക്കേണ്ടതായി വരുമെന്നും സുരേഷ് കൂട്ടിച്ചേര്‍ത്തു.


സമരസമിതി നേതാക്കളായ സുരേഷ് കീഴാറ്റൂരും നമ്പ്രാടത്ത് ജാനകിയും സമരവേളയില്‍

ആകാശപ്പാതയുടെ സാധ്യതകളാരാഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തെഴുതി എന്നറിഞ്ഞിരുന്നു. ഇതേപ്പറ്റി ഞങ്ങളോട് ഒന്നും സംസാരിച്ചിട്ടില്ല. എവിടെയാണ് ഹൈവേ അലൈന്‍ ചെയ്യുക എന്നതിനെപ്പറ്റിയൊക്കെ വ്യക്തതവേണം. എങ്കിലും നീര്‍ത്തടങ്ങളെയും വയലുകളേയും ഒഴിവാക്കിയുള്ള ബദല്‍ മാര്‍ഗങ്ങളിലേക്ക് സര്‍ക്കാര്‍ ആലോചനകള്‍ പോകുന്നത് നല്ല കാര്യം തന്നെയാണെന്നും സര്‍ക്കാറില്‍ ഇപ്പോഴും പ്രതീക്ഷയുണ്ടെന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top