അഡ്വ.കെ.കെ രാമചന്ദ്രന്‍ നായര്‍ അകാലത്തില്‍ മരണപ്പെട്ടതോടെ ഒഴിവ് വന്ന ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ സീറ്റ് പിടിക്കാന്‍ മുന്നണികള്‍ കൈമെയ് മറന്നുള്ള പ്രവര്‍ത്തനങ്ങളിലാണ്. സ്ഥാനാര്‍ഥി നിര്‍ണയങ്ങള്‍ അന്തിമഘട്ടത്തിലെത്തുന്നതോടെ മത്സരചിത്രം കൂടുതല്‍ വ്യക്തമാകും.
യുഡിഎഫ് സ്ഥാനാര്‍ഥിയാകുന്നത് അഡ്വ.ഡി വിജയകുമാറാണ്. ഹൈക്കമാന്‍ഡിന്റെ അംഗീകാരത്തോടെ രണ്ടു ദിവസത്തിനകം സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കും. പരമ്പരാഗതമായി ചെങ്ങന്നൂര്‍ എ ഗ്രൂപ്പിന്റെ സീറ്റ് ആണ്. ഡി വിജയകുമാര്‍ ഐ ഗ്രൂപ്പുകാരനും. ചെങ്ങന്നൂര്‍ കാര്‍ഷിക സമിതി അംഗം, കെപിസിസി അംഗം എന്നീ നിലകളില്‍ മണ്ഡലത്തില്‍ വിജയകുമാറിനുള്ള സ്വാധീനത്തില്‍ വിജയ സാധ്യത കണ്ടാണ് മുന്നണിയുടെ തീരുമാനം. ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും കെപിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും മുതിര്‍ന്ന അഭിഭാഷകനുമായ ഡി വിജയ കുമാര്‍ ചെങ്ങന്നൂരിലെ കാര്‍ഷിക ഗ്രാമ വികസനബാങ്ക് പ്രസിഡന്റും അയ്യപ്പസേവാ സംഘം നേതാവും കൂടിയാണ്. വര്‍ഷങ്ങളായി യു ഡി എഫിന്റെ കുത്തകയായിരുന്ന മണ്ഡലം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അഡ്വ. കെ കെ രാമചന്ദ്രന് നായരിലൂടെ സി പി എം പിടിച്ചെടുക്കുകയായിരുന്നു.
മണ്ഡലം കൈവിട്ടുപോവാതിരിക്കാനാണ് സിപിഎമ്മിന്റെ ശ്രമങ്ങള്‍. പാര്‍ടി ജില്ലാ സെക്രട്ടറിയായിരുന്ന സജി ചെറിയാനെയാണ് മത്സരരംഗത്തേക്ക് ഇടത് മുന്നണി ഇറക്കിയിരിക്കുന്നത്. ഇന്ന് ചേരുന്ന സംസ്ഥാന കമ്മിറ്റിക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
ശക്തമായ സ്വാധീനമുള്ള മണ്ഡലം എന്ന നിലയില്‍ ബി ജെ പിക്കും തെരഞ്ഞെടുപ്പ് വളരെ നിര്‍ണ്ണായകമാണ്. പി എസ് ശ്രീധരന്‍ പിള്ളയാണ് ബിജെപി സ്ഥാനാര്‍ഥി. 42682 വോട്ടുകളാണ് കഴിഞ്ഞ തവണ ശ്രീധരന്‍ പിള്ള നേടിയത്. മണ്ഡലത്തിന്റെ ചരിത്രത്തില്‍ തന്നെ ബിജെപി നേടിയ ഉയര്‍ന്ന വോട്ടാണിത്. അന്ന് വിജയിച്ച കെകെ രാമ ചന്ദ്രന്‍ നായര്‍ക്ക് ലഭിച്ചത് 52880 വോട്ടാണ്.അങ്ങനെയുള്ള കണക്കുകൂട്ടലില്‍ ബിജെപി വിജയത്തിനരികെയാണെന്നാണ് പാര്‍ടി നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍.