മരണനിരക്കില്‍ ഭീതിപ്പെടുത്തുന്ന കണക്കുകളുമായി മറ്റൊരു ലോക കാന്‍സര്‍ ദിനം. അര്‍ബുദത്തെപ്പറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയും അതുവഴി കാന്‍സര്‍ തടയുകയുമാണ് ഫെബ്രുവരി 4 കാന്‍സര്‍ ദിനമായി ആചരിക്കുന്നതിനു പിന്നിലെ ലക്ഷ്യം. പ്രതിവര്‍ഷം എട്ടു ദശലക്ഷം പേര്‍ കാന്‍സര്‍ ബാധിച്ച് മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2025 ഓടെ ഇത് പതിനൊന്നര ദശലക്ഷമായി ഉയരുമെന്നും വൈദ്യശാസ്ത്രം മുന്നറിയിപ്പ് നല്‍കുന്നു. താരതമ്യേന അവികസിത രാഷ്ട്രങ്ങളിലാണ് കാന്‍സര്‍ കൂടുതലായും കാണപ്പെടുന്നത്. ചികിത്സാരംഗത്ത് ഒട്ടേറെ പുരോഗതി കൈവരിച്ച ഇന്ത്യയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമായും പുകയിലയുടെ ഉപയോഗമാണ് കാന്‍സറിന് കാരണമാകുന്നത്. വിഷലിപ്തമായ ഭക്ഷണവും അശുദ്ധവായുവുമാണ് മറ്റൊരു കാരണം. എന്നാല്‍ ജനിതകമായ തകരാറുകള്‍ മൂലം കാന്‍സര്‍ വരുന്നതും ഇന്ന് സര്‍വസാധാരണമായി കഴിഞ്ഞു.
30നും 69നും ഇടയില്‍ പ്രായമുള്ളവരാണ് മരിക്കുന്നവരില്‍ ഏറെയും. പ്രതിവര്‍ഷം 12 ദശലക്ഷം പേര്‍ക്കാണ് കാന്‍സര്‍ ബാധിക്കുന്നത്. കേരളത്തില്‍ ഒരു ലക്ഷം പേരില്‍ 155 പേര്‍ക്കും അര്‍ബുദമുളളതായാണ് ആര്‍സിസിയുടെ കണ്ടെത്തല്‍. ഇതില്‍ 42 ശതമാനം പേരുടെയും രോഗകാരണം പുകവലിയാണ്. ശ്വാസകോശസംബന്ധമായ അര്‍ബുദമാണ് പുകവലിക്കാരില്‍ ഏറെപ്പേരിലും കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തേതുപോലെ തന്നെ വി കാന്‍ ഐ കാന്‍ എന്ന മുദ്രാവാക്യമാണ് ഇത്തവണത്തെയും കാന്‍സര്‍ദിന സന്ദേശം. ആഗോളതലത്തില്‍ കാന്‍സറിനെ നേരിടാന്‍ ഒറ്റയ്ക്കും കൂട്ടായും പ്രവര്‍ത്തിക്കുക എന്നതാണ് ലക്ഷ്യം.
അനിയന്ത്രിതമായ കോശവിഭജനവും വളര്‍ച്ചയുമാണ് കാന്‍സര്‍. ഇത്തരത്തിലുള്ള കോശങ്ങള്‍ പെരുകി രക്തത്തിലൂടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു. അതിനാലാണ് കാന്‍സര്‍ ഒരു മാരക രോഗമാകുന്നത്. ആരോഗ്യകരമായ ജീവിത രീതിയിലൂടെയും പുകയില വിമുക്തമായ ഒരു സമൂഹത്തിലൂടെയും മാത്രമെ നമുക്ക് കാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയു. പ്രാരംഭഘട്ടത്തില്‍ തന്നെ കാന്‍സര്‍ തിരിച്ചറിയാനും എല്ലാ കാന്‍സര്‍ രോഗികള്‍ക്കും ചികിത്സ ലഭ്യമാക്കാനും അധികൃതര്‍ സൗകര്യമൊരുക്കേണ്ടതും അനിവാര്യമാണ്.